28 March 2024 Thursday

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസ് അടക്കം ആറ് പ്രതികൾക്ക് മുൻകൂർ ജാമ്യം; സിബിഐക്ക് തിരിച്ചടി

ckmnews

കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളായ ആർ ബി ശ്രീകുമാർ, സിബി മാത്യൂസ് എന്നിവർ ഉൾപ്പെടെ ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 ന് പ്രതികൾ എല്ലാവരും സിബിഐയ്ക്ക് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.


ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, നാലാം പ്രതിയും മുൻ ഡിജിപിയുമായ സിബി മാത്യൂസ്, ഏഴാം പ്രതി മുൻ ഐ ബി ഡെപ്യൂട്ടി ഡയറക്ടർ ആർ‌ ബി ശ്രീകുമാർ, 11ാം പ്രതി പി എസ് ജയപ്രകാശ്, വി കെ മണി എന്നിവർക്കാണ് ജസ്റ്റിസ് കെ. ബാബു മുൻകൂർ ജാമ്യം അനുവദിച്ചത്.


വിദേശയാത്രക്ക് അനുമതിയില്ല, കേസുമായി ബന്ധപ്പെട്ട് ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണം, ഒരു ലക്ഷം രൂപ ബോണ്ട് കെട്ടണം, രാജ്യംവിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് കോടതി മുൻകൂർ ജാമ്യം നൽകി മുന്നോട്ടുവെച്ചത്.

പ്രതികൾ ചോദ്യംചെയ്യലിന് വിധേയരാകണം. ചോദ്യംചെയ്യലിന് ശേഷം ഇവരെ അറസ്റ്റ് ചെയ്താൽ അവർക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടു.


ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്ന് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾ വെവ്വേറെ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

കേസിന് പിന്നിൽ വിദേശ ഗുഢാലോചനയുണ്ട്. പ്രതികളെ എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. നമ്പി നാരായണനെ കുടുക്കാനുള്ള നീക്കമായിരുന്നു നടന്നത്. അത് എന്താണെന്ന് കണ്ടെത്തണം. അതുകൊണ്ടുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യൽ അനിവാര്യമാണെന്ന നിലപാടാണ് സിബിഐ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളിയിരിക്കുകയാണ്.


2022 ഡിസംബർ രണ്ടിനാണ് ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിയാക്കി ചിത്രീകരിച്ചതിനെതിരെ നൽകിയ പരാതിയിൽ 2021ൽ കേരള ഹൈക്കോടതി പ്രതികൾക്ക് നൽകിയ മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്. കൂടാതെ, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും ഹൈക്കോടതിയുടെ പരിഗണനക്ക് വിട്ടു.


കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വിഷയം പുതിയതു പോലെ പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദേശിക്കുകയായിരുന്നു.