24 April 2024 Wednesday

കൊച്ചിയിലെ ഹോട്ടലിൽ നിന്ന് പഴകിയ അൽഫാം പിടികൂടി, ഹോട്ടൽ അടപ്പിച്ചു

ckmnews

കൊച്ചി : കൊച്ചിയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വടക്കൻ പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്ന് പഴകിയ അൽഫാം പിടികൂടി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇതോടെ ഹോട്ടൽ അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. 

അതേസമയം പറവൂരിലെ മജ്ലിസ് ഹോട്ടലിലെ കുഴിമന്തി കഴിച്ച് കഴിഞ്ഞ ദിവസം അറുപതിലധിം പേരാണ് ചികിത്സ തേടിയത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് മജിലിസ് ഹോട്ടലിലെ പാചകക്കാരനെ കസ്റ്റഡിയിലെത്തു.


പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. മജ്ലിസ് ഹോട്ടൽ ഉടമ ഒളിവിലാണ്. മജിലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു. ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവർക്കും അനുഭവപ്പെട്ടത്.

മജ്‌ലിസ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.