24 April 2024 Wednesday

83ന്റെ നിറവിൽ യേശുദാസ്; തലമുറകൾ പകർന്നെടുക്കുന്ന ഗന്ധർവനാദമെന്ന് മോഹൻലാൽ, ആശംസയുമായി മമ്മൂട്ടിയും

ckmnews

യേശുദാസ് എന്ന പേര് മാത്രം മതി നിരവധി പാട്ടുകളുടെ മാധുര്യം മലയാളികളുടെ നാവിന്‍തുമ്പിലെത്താന്‍. അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്ത പുത്രനായി 1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച കെ ജെ യേശുദാസ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിട്ടു വര്‍ഷങ്ങളേറെയാകുന്നു. ഇന്ന് തന്റെ എൺപത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട് ദാസേട്ടൻ. സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. ഈ അവസരത്തിൽ മമ്മൂട്ടിയും മോഹൻലാലും പങ്കുവച്ച് ആശംസ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 


"തലമുറകൾ പകർന്നെടുക്കുന്ന ഗന്ധർവനാദം. ലോകമെമ്പാടുമുള്ള ഏത് മലയാളിയും ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കുന്ന അമൃതസ്വരം. കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ" എന്ന് മോഹൻലാൽ കുറിച്ചപ്പോൾ, "പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ", എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ നിരവധി പേർ യേശുദാസിന് ആശംസകളുമായി രം​ഗത്തെത്തി.

സംഗീതജ്ഞനായിരുന്ന പിതാവില്‍ നിന്നാണ് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ ബാലനായ യേശുദാസ് അഭ്യസിച്ചത്. പിന്നീട് തിരുവനന്തപുരം മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളെജ് എന്നിവിടങ്ങളിലും പഠിച്ചു. ഗാനഭൂഷണം പാസ്സായതിനു ശേഷം ആകാശവാണി നടത്തിയ ശബ്‍ദപരിശോധനയില്‍ പങ്കെടുത്തെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. 22-ാം വയസ്സിലാണ് സിനിമയില്‍ ആദ്യമായി പിന്നണി പാടാന്‍ അവസരം ലഭിക്കുന്നത്. പ്രേം നസീര്‍, സഹോദരന്‍ പ്രേം നവാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കെ എസ് ആന്‍റണിയുടെ സംവിധാനത്തില്‍ 1962ല്‍ റിലീസ് ചെയ്യപ്പെട്ട 'കാല്‍പ്പാടുകള്‍' ആയിരുന്നു ചിത്രം. ദിലീപ് നായകനായ 'കേശു ഈ വീടിന്‍റെ നാഥനി'ലാണ് യേശുദാസ് അവസാനമായി പാടിയ ​മലയാള ​ഗാനമുള്ളത്.