29 March 2024 Friday

വീട്ടമ്മയെ അപമാനിക്കാൻ വ്യാജ ഫോൺശബ്ദം പ്രചരിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ckmnews

വീട്ടമ്മയെ അപമാനിക്കാൻ വ്യാജ ഫോൺശബ്ദം പ്രചരിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ


പൂവാർ: വീട്ടമ്മയെ അപമാനിക്കാൻ അവരുടേതെന്ന വ്യാജേന മറ്റൊരു സ്ത്രീയുടെ ഫോൺസംഭാഷണം റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. പൂവാർ ജമാഅത്തിന്റെ കീഴിലെ മദ്രസയിലെ അധ്യാപകനായിരുന്ന വിഴിഞ്ഞം ടൗൺഷിപ്പ് താഴേവീട്ടുവിളാകത്ത് മുഹമ്മദ് ഷാഫി (24)യെയാണ് അറസ്റ്റ് ചെയ്തത്.



വീട്ടമ്മയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനെത്തുടർന്ന് പള്ളിക്കമ്മിറ്റിക്ക് നൽകിയ പരാതിയെത്തുടർന്ന് മദ്രസ അധ്യാപക സ്ഥാനത്തുനിന്നു ഇയാളെ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ സുഹൃത്തായ മറ്റൊരു സ്ത്രീയെക്കൊണ്ട് പൂവാറിലെ വീട്ടമ്മ വിളിക്കുന്ന തരത്തിൽ ഫോണിൽ സംസാരിപ്പിച്ച് റെക്കോഡ് ചെയ്തു. കോൾ ലിസ്റ്റിലും കൃത്രിമം നടത്തി. പരാതിക്കാരിയായ വീട്ടമ്മയുടെ നമ്പറും കോൾ ലിസ്റ്റും എഡിറ്റ് ചെയ്ത് ശബ്ദവുമായി ചേർത്ത് പ്രചരിപ്പിക്കുകയും ശബ്ദസന്ദേശം ജമാഅത്തിന് അയച്ചുകൊടുക്കുയും ചെയ്തു. സ്വയം ന്യായീകരിച്ച് വീട്ടമ്മയെ അപമാനിക്കുന്ന തരത്തിൽ യുടൂബ് ചാനലുകളിലൂടെ പ്രചാരണം നടത്തുകയും ചെയ്തു.


പരാതിയെത്തുടർന്ന് പൂവാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വീട്ടമ്മയെ അപമാനിക്കാൻ വ്യാജമായി ശബ്ദസന്ദേശം റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. പൂവാർ സ്റ്റേഷൻ എസ്.എച്ച്.ഒ. എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എ.എസ്.ഐ. ഷാജികുമാർ, സി.പി.ഒ. മാരായ പ്രഭാകരൻ, അനിത, ശശിനാരായൺ, അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ശബ്ദസന്ദേശം വ്യാജമായി നിർമിക്കാൻ സഹായിച്ചവരേയും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.