സർവകലാശാല ബില്ലിൽ ഒപ്പിടാതെ ഗവർണർ; മറ്റു ബില്ലുകൾക്ക് അംഗീകാരം
സർവകലാശാല ബില്ലിൽ ഒപ്പിടാതെ ഗവർണർ; മറ്റു ബില്ലുകൾക്ക് അംഗീകാരം
തിരുവനന്തപുരം∙ സർവകലാശാല ബിൽ ഒഴികെയുള്ള മറ്റു ബില്ലുകൾക്ക് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസായ ബില്ലുകൾക്കാണ് ഗവർണർ അംഗീകാരം നൽകിയത്. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കാനുള്ള രണ്ടു ബില്ലുകൾ, നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ, ക്ലിനിക്കൽ സ്ഥാപനങ്ങൾ (റജിസ്ട്രേഷനും നിയന്ത്രണവും) ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ ഭേദഗതി ബിൽ തുടങ്ങി 17 ബില്ലുകൾ ഇത്തവണ നിയമസഭ പാസാക്കിയിരുന്നു.
ഇതിൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന ബില്ലിൽ തീരുമാനമെടുത്തില്ല. ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുന്ന കാര്യം ഉൾപ്പെടെ പരിഗണനയിലാണെന്നു ഗവർണർ വ്യക്തമാക്കിയിരുന്നു. ഇതിൽ അന്തിമ തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്നു വൈകിട്ട് ഗവർണർ ഡൽഹിക്കു പോകും.