28 March 2024 Thursday

ഫുട്ബോൾ ഇതിഹാസത്തിനു വിട; പെലെയുടെ സംസ്കാരം ഇന്ന്

ckmnews

അന്തരിച്ച ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം ഇന്ന്. കരിയറിൻ്റെ സിംഹഭാഗവും പെലെ ചെലവഴിച്ച സാൻ്റോസ് ക്ലബിൻ്റെ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിലെത്തിക്കും. . കുടുംബാംഗങ്ങൾ മാത്രമേ സംസ്കാരച്ചടങ്ങളിൽ പങ്കെടുക്കൂ

ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 നാണ് സാന്റോസിലെ സ്‌റ്റേഡിയത്തിലേക്ക് പെലെയുടെ ഭൗതികദേഹം പൊതുദർശനത്തിന് എത്തിച്ചത്.

82 വയസായിരുന്ന പെലെ ഡിസംബർ 30നാണ് അന്തരിച്ചത്. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.


മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. എഡ്‍സൺ ആരാൻറസ് ഡൊ നസിമെൻറോ എന്നായിരുന്നു യഥാർത്ഥ പേര്. തോമസ് എഡിസണിൻറെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്.


പതിനഞ്ചാം വയസിൽ പ്രെഫഷണൽ ക്ലബായ സാന്റോസിനുവേണ്ടി പന്ത് തട്ടിയായിരുന്നു തുടക്കം. മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിൽ പതിനാറാം വയസിലാണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അന്ന് അർജന്റീനയോട് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുകയായിരുന്നു

1962ലും 1963ലും സാൻറോസിന് ഇൻറർകോണ്ടിനൻറൽ കപ്പ് നേടിക്കൊടുത്തു. കളിച്ചിരുന്ന കാലത്ത് ഏറ്റവും പ്രതിഫലം ലഭിച്ചിരുന്ന കായികതാരമായിരുന്നു പെലെ. ഇരുകാലുകൾ കൊണ്ടും ഗോൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. 1367 മത്സരങ്ങളിൽ നിന്ന് 1297 ഗോളുകൾ നേടിയ താരാണ് അദ്ദേഹം. ബ്രസീൽ ജഴ്സിയിൽ 77 ഗോളുകൾ നേടി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നൂറ്റാണ്ടിൻറെ കായിക താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു