19 April 2024 Friday

രാജ്യത്തിനായുള്ള ജീവത്യാഗം വലിയ കാര്യം; സൈനികർക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറെന്നും മുഖ്യമന്ത്രി

ckmnews

തിരുവനന്തപുരം: സൈനികരുടെ ക്ഷേമത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 122 ടെറിട്ടോറിയൽ ആർമിയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ്ഹിൽ കേന്ദ്രം സന്ദർശിക്കുകയായിരുന്നു മുഖ്യമന്ത്രി. വീരമൃത്യു വരിച്ച  നായിക് ബികെ അനിൽകുമാർ, ഹവീൽദാർ വിജയൻ എം  എന്നീ ധീര സൈനികരുടെ സ്മൃതി മണ്ഡപത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ചു. ഇവരുടെ ഭാര്യമാരെ മുഖ്യമന്ത്രി ആദരിച്ചു.  


രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്തവരുടെ പത്നിമാരെ കണ്ടത് ഏറെ വികാരപരമായ  അനുഭവമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 122 ടെറിട്ടോറിയൽ ആർമി കമാന്റിങ്ങ് ഓഫീസർ കേണൽ നവീൻ ബഞ്ചിത്ത് ബറ്റാലിയന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു. കണ്ണൂരിൽ നിന്ന് ടി.എ. ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് ഈയിടെയാണ് മാറ്റിയത്. ആദ്യമായാണ് ഈ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നത്.


രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബാംഗങ്ങളെ കണ്ടത്. ഒരു ഭേദചിന്തയുമില്ലാതെ രാഷ്ട്ര സേവനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് സൈനികരെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്ര സേവനത്തിനിടെ വീരചരമം അടഞ്ഞ രണ്ടു പേരുടെ കുടുംബത്തെ കണ്ടത് വികാരപരമായ അനുഭവമായി. രാജ്യത്തിന് വേണ്ടി ജീവൻ നൽകുകയെന്നത് വലിയ കാര്യമാണ്. ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു. അപകടത്തിൽപ്പെടുകയോ മരിക്കുകയോ ചെയ്തവർക്ക് സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട്. കൂടുതൽ കാര്യം ചെയ്യേണ്ടതുണ്ടെങ്കിൽ തുറന്ന മനസ്സോടെ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.