ക്ഷേത്രത്തിൽ ഭജനക്ക് എത്തിയ പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ
മലപ്പുറം : പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എഴുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. മലപ്പുറം കീഴാറ്റൂർ സ്വദേശി ബാലകൃഷ്ണനാണ് പിടിയിലായത്. തുടർച്ചയായി രണ്ടു തവണ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ നവംബർ 27നും ഡിസംബർ 18നുമാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്.
ചെമ്മന്തട്ടയിലെ ഒരു ക്ഷേത്രത്തിൽ ഭജനക്ക് എത്തിയ കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത പ്രകടമായതോടെ രക്ഷിതാക്കൾ കൗൺസിലിങ്ങ് നടത്തി. ഇതോടെയാണ് വിവരങ്ങൾ പുറത്തായത്.
തുടർന്ന് ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരം കേസെടുത്ത മേലാറ്റൂർ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കീഴാറ്റൂർ ചെമ്മന്തട്ട സ്വദേശി തൂവാട്ടുതൊടിയിൽ ബാലകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനൊന്നുവയസ്സുള്ള പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചായിരുന്നു എഴുപത്തിയഞ്ചുകാരനായ ബാലകൃഷ്ണൻ ലൈംഗികാതിക്രമത്തിന് മുതിർന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.