20 April 2024 Saturday

മുഖ്യപ്രതി ഷാഫി; 150 സാക്ഷികൾ; ദൃക്‌സാക്ഷികളില്ല; ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയാർ

ckmnews

പത്തനംതിട്ട :സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കി പൊലീസ്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളാണുള്ളത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിന്റെ പിടിവളളി. 


ഇലന്തൂർ നരബലിയിൽ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങി നിരവധിക്കുറ്റങ്ങളാണ് പ്രതികൾക്കെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്. വിചാരണയിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അപൂർവങ്ങളിൽ അപൂർവമായ കേസെന്നും അന്തിമ റിപ്പോർട്ടിലുണ്ട്.


അതേസമയം ഇലന്തൂരിലെ കൊലപാതകത്തിൽ മറ്റ് ദൃക്‌സാഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളുമാണ് പ്രോസിക്യൂഷന്റെ പ്രധാന പിടിവളളി.കേസിൻറെ വിചാരണയ്ക്കായി സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുളള പ്രാരംഭ നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.