25 April 2024 Thursday

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമനടപടിക്കില്ല: പരാതിക്കാരി

ckmnews

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നു പരാതിക്കാരി. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കേസിൽ സിബിഐ റിപ്പോർട്ട് തള്ളണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരിതിക്കാരി വ്യക്തമാക്കി. 


സോളാർ പീഡന കേസിൽ ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഉത്തര മേഖല എഡിജിപിയായിരുന്ന രാജേഷ് ധിവാന്റെ നേത്യത്വത്തിൽ ഐജി ദിനേന്ദ്ര കശിപായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് ഏറ്റെടുക്കാൻ സംഘം വിമുഖത കാണിച്ചിരുന്നു. നിയമ പ്രശ്നങ്ങൾ ചൂണ്ടി കാട്ടി സർക്കാരിന് കത്ത് നൽകിയിരുന്നു.


ഒടുവിൽ ആറ് കേസുകൾ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. അന്വേഷണം നിലവിൽ സംസ്ഥാന പൊലീസ് മേധാവിയായ അനിൽ കാന്തിന്റെ നേത്യത്വത്തിലുളള പ്രത്യേക സംഘത്തിന് കൈമാറി. ക്രൈം ബ്രാഞ്ച് ലോക്കൽ സംഘങ്ങൾ ഉൾപ്പെടുത്തി. മൊഴി നൽകാതെയും തെളിവു നൽകാതെയും പരാതിക്കാരി ഒഴിഞ്ഞു മാറി. ഒടുവിൽ മൂന്നു വർഷത്തിനിടെ രഹസ്യമൊഴികളെടുത്ത് അന്വേഷണം നടത്തി. തെളിവുകളില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. പക്ഷെ റിപ്പോർട്ട് സമർപ്പിക്കാൻ അനുമതി നൽകിയില്ല. ഒടുവിൽ അന്വേഷണം സി ബി ഐക്ക് വിട്ടു. സിബിഐക്ക് വിട്ട പെർഫോമ റിപ്പോർട്ടിലും ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു.