25 April 2024 Thursday

അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

ckmnews

അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു


പെരുമ്പിലാവ്:മലയാളിയുടെ ചിരകാല സ്വപ്നമായ  ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.ഇതിൽ കാസർകോഡ് മുതൽ തൃശൂർ വരെയുള്ള ഭാഗം 2024 നുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുന്നംകുളം നിയോജകമണ്ഡലത്തിലെ ആദ്യ കിഫ്ബി പദ്ധതിയായ അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള എല്ലാ റോഡുകളും നിലവാരമുള്ള റോഡുകളാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് വകുപ്പ് നടത്തുന്നത്. ഈ സർക്കാരിൻ്റെ കാലത്തുതന്നെ 15,000 കിലോമീറ്റർ റോഡുകൾ ബിഎം ആന്റ് ബിസി റോഡുകളാക്കി മാറ്റും.ഗ്രാമാന്തര റോഡുകൾ മുഴുവൻ ടാറിങ്ങ് നടത്തിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. തീരദേശ- മലയോര ഹൈവേകൾ കാർഷിക ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതികളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.കുന്നംകുളം താലൂക്ക് ആശുപത്രി വികസനത്തിന് കിഫ്ബിയിൽ നിന്നും 96 കോടി രൂപയുടെ അംഗീകാരം ജനുവരി മാസത്തോടെ ലഭിക്കുമെന്ന് എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു.കടങ്ങോട് പാറപ്പുറം ഗവ.എൽ പി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയായി.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡൻറ്മാരായ മീന സാജൻ, പി ഐ രാജേന്ദ്രൻ, എസ് ബസന്ത് ലാൽ,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജലീൽ ആദൂർ ,പത്മം വേണുഗോപാൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ മണി, ശാരിക, വാർഡ് മെമ്പർ ബീന രമേശ്, കെആർഎഫ്ബി - പി എം യു അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ ഐ സജിത്, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.കെആർഎഫ്ബി - പി എം യു എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.  ചടങ്ങിൽ പാറപ്പുറം ഒഴിച്ചിരിഞ്ഞാലി സുനിൽ - ശോഭ ദമ്പതികളുടെ മകൻ സചിൻ കൃഷ്ണ വരച്ച മന്ത്രിയുടെ ഛായാചിത്രം മന്ത്രിക്ക് കൈമാറി.14.25 കോടി രൂപയാണ് അക്കിക്കാവ് - കടങ്ങോട് - എരുമപ്പെട്ടി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്.കുന്നംകുളം നിയോജക മണ്ഡലത്തിലെ മൂന്ന് പ്രധാന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ബിഎം ആന്റ് ബിസി നിലവാരത്തിൽ 9.40 കിലോമീറ്റര്‍ നീളത്തിലും 8 മുതല്‍ 10 മീറ്റര്‍ വരെ വീതിയിലുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്.ഹൈടെക്ക് റോഡിനൊപ്പം 29 കലുങ്കുകളും മൂന്ന് കിലോമീറ്ററില്‍ കാനകളും മികച്ച രീതിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്.മഴവെള്ളത്തിന്റെ ഒഴുക്ക് സുഖമമാക്കാന്‍ വേണ്ട നടപടികളും  സ്വീകരിച്ചിട്ടുണ്ട്.