29 March 2024 Friday

സംഘര്‍ഷ സാധ്യത; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ കലക്ടറുടെ ഉത്തരവ്

ckmnews

കോട്ടയം: ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർഥി സമരം നടക്കുന്ന കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി 8 വരെ അടച്ചിടും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലുകളിൽ നിന്ന് വിദ്യാര്‍ത്ഥികൾ ഒഴിയണമെന്നും നിര്‍ദ്ദേശം ഉണ്ട്. ക്രിസ്മസ് ദിനം മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിരിക്കേയാണ് കലക്ടറുടെ നടപടി. വിദ്യാർഥികളുടെ നിരാഹാര സമരത്തിൽ അനിഷ്ട സംഭവങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജില്ലാ ഭരണകൂടം പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഉത്തരവിന്മേൽ നടപടി സ്വീകരിക്കണമെന്നും. 2011 ലെ കേരള പൊലീസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് നടപടിയെന്നും ഉത്തരവില്‍ പറയുന്നു. 


കഴിഞ്ഞ മൂന്നാഴ്ചയായി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഏതെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ അടച്ചിട്ട് പ്രശ്ന പരിഹാനത്തിനുള്ള ശ്രമം എന്നതും ശ്രദ്ധേയമാണ്. ഡിസംബർ അഞ്ചു മുതൽ വിദ്യാർഥികളുടെ സമരം നടന്നുവരികയാണ്. ഡിസംബർ 25 മുതൽ വിദ്യാർഥികൾ നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കാട്ടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കൂടിയായ സബ് കളക്ടർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തുടര്‍ന്ന് പൊലീസ് ക്യാമ്പസിലെത്തി കലക്ടറുടെ ഉത്തരവിന്‍റെ വിവരങ്ങൾ ധരിപ്പിച്ചു. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റലുകൾ ഒഴിയണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പള്ളിക്കത്തോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ക്യാമ്പസിലെത്തിയത്.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍, ഇന്‍സ്റ്റിറ്റ്യൂട്ടിലെ താത്കാലി ജീവനക്കാരികളോട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ താത്കാലി ജോലി നിലനില്‍ക്കണമെങ്കില്‍ ഡയറ്കടറുടെ വീട്ടിലെ ജോലികള്‍ കീടി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവിടെയും ഡയറക്ടറുടെ കുടുംബം ജീവനക്കാരികളോട് ജാതി വിവേചനത്തോടെ പെരുമാറിയെന്നും ജീവനക്കാരികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ, എസ്സി എസ്ടി വിഭാഗങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നിഷേധിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികളും ആരോപിച്ചു. ശങ്കര്‍ മോഹന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചാര്‍ജ്ജെടുത്ത നാള്‍ മുതല്‍ വിദ്യാര്‍ത്ഥികളും ഡയറക്ടറും തമ്മില്‍ സംഘര്‍ഷത്തിലാണ്. ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും നിരവധി സിനിമ- സാമൂഹിക മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ജില്ലാ കലക്ടറുടെ ഉത്തരവ്.