19 April 2024 Friday

സൗദിയിൽ വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാം; മദീന സന്ദര്‍ശനത്തിനും അനുമതി

ckmnews

റിയാദ്: സൗദി അറേബ്യയിൽ വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് രാജ്യത്തെ ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. മൾട്ടിപ്പിൾ വിസയിലെത്തുന്നവർക്ക് ഒരു വർഷം വരെയാണ് വിസാ കാലാവധി. സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരുവാൻ അനുവാദം നൽകുന്നതാണ് വ്യക്തിഗത വിസ.


സൗദിയിൽ അടുത്തിടെ പ്രഖ്യാപിച്ച വ്യക്തിഗത വിസയിൽ രാജ്യത്തെത്തുന്ന വിദേശികൾക്കും, മറ്റു വിസകളിലെത്തുന്നവരെ പോലെ ഉംറ നിർവഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരൻമാർക്ക് അവർക്കിഷ്ടമുളള വിദേശികളെ അതിഥികളായി രാജ്യത്തേക്ക് കൊണ്ട് വരുവാൻ അനുവാദം നൽകുന്നതാണ് വ്യക്തിഗത വിസ. സിംഗിൾ വിസക്ക് 90 ദിവസവും, മൾട്ടിപ്പിൾ വിസക്ക് ഒരു വർഷവുമാണ് കാലാവധി.


വിസാ കാലാവധിക്കുള്ളിൽ അഥിതികൾക്ക് ഒന്നിൽ കൂടുതൽ തവണ രാജ്യത്ത് വന്ന് പോകുന്നതിന് അനുവാദമുണ്ടാകും. മൾട്ടിപ്പിള്‍ വിസയിലുളളവർ രാജ്യത്ത് പ്രവേശിച്ചാൽ 90 ദിവസത്തിന് ശേഷം രാജ്യത്തിന് പുറത്തു പോയി തിരിച്ചു വരേണ്ടതാണ്. വ്യക്തിഗത വിസയിലെത്തുന്നവർക്ക് മദീനയിൽ പ്രവാചകന്റെ പള്ളിയിൽ ആരാധനയും സന്ദർശനവും നടത്തുന്നതിനും, ചരിത്ര സ്ഥലങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളുമുൾപ്പെടെ രാജ്യത്തെവിടെയും സഞ്ചരിക്കുന്നതിനും അനുവാദമുണ്ടാകും. ഒരേസമയം ഒന്നിലധികം വ്യക്തിഗത വിസകൾക്കായി സ്വദേശികൾക്ക് അപേക്ഷിക്കാം.


കഴിഞ്ഞ അഞ്ചു മാസത്തിനിടെ 40 ലക്ഷം ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ് - ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. മുഹറം ഒന്നു മുതൽ ഡിസംബര്‍ ആദ്യ ആഴ്ച വരെ വരെ വിദേശ തീര്‍ത്ഥാടകർക്ക് അനുവദിച്ച വിസകളുടെ കണക്കാണിത്. തീർഥാടകരുടെ യാത്ര എളുപ്പമാക്കാനും ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങൾ അവർക്ക് ലഭ്യമാക്കാനും സൗദി ഹജ്ജ് - ഉംറ മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും പരസ്‍പര സഹകരണത്തോടെയും ഏകോപനത്തോടെയുമുള്ള നിരന്തര ശ്രമങ്ങളാണ് നടത്തുന്നത്.