19 April 2024 Friday

കാസര്‍കോഡ് 19-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; യുവതി അടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ

ckmnews

കാസർകോട്: പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ സ്ത്രീയടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ. കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ ലോഡ്ജിലും വാടകമുറികളിലുമായി കഴിയുന്ന ജാസ്മിൻ (22), കാസർകോട് സ്വദേശി അബ്ദുൾ സത്താർ എന്ന ജംഷി (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി.


ജാസ്മിൻ പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് ഇടപാടുകാർക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് അറിയിച്ചു.


പോലീസ് ആറ് കേസുകളെടുത്തിരുന്നു. ഇതിൽ അഞ്ച് കേസുകൾ കാസർകോട് വനിതാ പോലീസിലും ഒന്ന് കാസർകോട് ഡിവൈ.എസ്.പി.യുടെ നേതൃത്തിലുമാണ് അന്വേഷിക്കുന്നത്.


പട്ളയിലെ ജെ. ഷൈനിത്ത്കുമാർ (30), ഉളിയത്തടുക്കയിലെ എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


കുടുംബത്തിലെ കഷ്ടപ്പാടുകൾ ചൂഷണം ചെയ്താണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ചെർക്കള, കാസർകോട്, മംഗളൂരു, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആസ്പത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്.