ബന്ധുവിനെ അടിച്ചുകൊന്ന് 10 കഷണങ്ങളാക്കി ശരീരഭാഗങ്ങൾ കണ്ടെത്തിയത് ബക്കറ്റിലും സ്യൂട്ട്കേസിലും:യുവാവ് അറസ്റ്റിൽ
ബന്ധുവിനെ അടിച്ചുകൊന്ന് 10 കഷണങ്ങളാക്കി
ശരീരഭാഗങ്ങൾ കണ്ടെത്തിയത് ബക്കറ്റിലും സ്യൂട്ട്കേസിലും:യുവാവ് അറസ്റ്റിൽ
ജയ്പുർ∙ ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തി ശരീരം 10 കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഈ മാസം 11ന് രാജസ്ഥാനിലെ ജയ്പുരിലാണു സംഭവം. അനൂജ് ശർമ (32) ആണ് അറസ്റ്റിലായത്. പിതാവിനും സഹോദരിക്കും ബന്ധുവായ സരോജിനും (64) ഒപ്പം ജയ്പുരിലെ വിദ്യാനഗറിലാണ് അനൂജ് ശർമ താമസിക്കുന്നത്.
ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിൽനിന്ന് അനൂജിനെ സരോജ് വിലക്കിയതിനെത്തുടർന്നുള്ള കോപത്തിലാണ് അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്റെ മരണത്തെത്തുടർന്നാണ് അനൂജിന്റെ കുടുംബത്തിനൊപ്പം സരോജ് താമസം തുടങ്ങിയത്. അനൂജിന്റെ അമ്മ കഴിഞ്ഞവർഷം കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
കൃത്യം നടന്ന ദിവസം അനൂജും സരോജും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പിതാവും സഹോദരിയും ഇൻഡോറിലേക്കു പോയി. അനൂജിന് ഡൽഹിക്ക് പോകണമായിരുന്നു. എന്നാൽ സരോജ് അതു സമ്മതിച്ചില്ല. ചായ ഉണ്ടാക്കുകയായിരുന്ന സരോജിനെ വാക്കേറ്റത്തിനൊടുവിൽ അനൂജ് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. പിന്നീട് മാർബിൾ കട്ടർ ഉപയോഗിച്ച് 10 കഷണങ്ങളാക്കി മുറിച്ച് ജയ്പുർ – സികാർ ദേശീയപാതയിൽ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ചു.
ബക്കറ്റിലും സ്യൂട്ട്കേസിലുമാണ് ശരീരഭാഗങ്ങൾ കൊണ്ടുപോയത്. പിന്നാലെ സരോജിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾക്കൊപ്പം പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ പൊലീസ് അനൂജിന്റെ പല മൊഴികളും തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നു കണ്ടെത്തി. ഇതോടെ ഇയാളെ നിരീക്ഷിച്ചുതുടങ്ങി.
സ്യൂട്ട്കേസും ബക്കറ്റുമായി അനൂജാണു വീട്ടിൽനിന്നു പോകുന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു പൊലീസിനു മനസ്സിലായി. അടുക്കളയിൽനിന്നു രക്തക്കറ കണ്ടെത്തി. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതി വിദ്യാഭ്യാസം ഉള്ളയാളും ബുദ്ധിമാനും ആണെന്നും മാനസിക ദൗർബല്യം കാണിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.