ലോകകപ്പ് കലാശപോരാട്ടം; കരീം ബെൻസേമ ഉണ്ടാകില്ല, പരിശീലനം ആരംഭിച്ച് മെസി
ലോകകപ്പ് കലാശപോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും നാളെ ഏറ്റമുട്ടും. ഞായറാഴ്ച ഇന്ത്യൻ സമയം എട്ടരക്ക് ലുസൈൽ സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങുമ്പോൾ മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.
ടീമുകളുടെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. എന്നാൽ ഫ്രാൻസ് ടീമിലെ ചില താരങ്ങൾക്ക് പനി ബാധിച്ചത് ടീമിനെ അൽപ്പം ആശങ്കയിലാക്കുന്നു. പ്രധാനപ്പെട്ട താരങ്ങൾക്കാണ് പനി ബാധിച്ചത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ കളിച്ച താരങ്ങങ്ങൾക്കാണ് പനി ബാധിച്ചത്. എല്ലാവരും നാളെ മത്സരത്തിനായി സജ്ജരാകുമെന്നാണ് ഫ്രഞ്ച് ടീം മാനേജ്മെന്റ് പറയുന്നത്.
എന്നാൽ അർജന്റീന ടീമിൽ ആശങ്കകളില്ല. ടീം മൊത്തത്തിൽ സജ്ജമാണ്. എല്ലാവരും പൂർണ്ണമായും ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. ലയണൽ മെസിക്ക് പരുക്കുകൾ ഉണ്ടെന്ന അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മെസി തന്നെ ആ വാർത്ത നിഷേധിച്ച് രംഗത്തെത്തി. അദ്ദേഹം ഇന്നലെ പരിശീലനത്തിൽ പങ്കെടുക്കുന്ന ചിത്രം ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
കൂടാതെ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമ ഫൈനൽ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ ഉണ്ടായിരുന്നു എന്നാൽ അദ്ദേഹം തന്നെ അത് നിശേധിച്ച് രംഗത്തെത്തി. അദ്ദേഹം ഇന്നലെ സൂമഹാമാധ്യമങ്ങളിലൂടെയാണ് മത്സരത്തിൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയത്.
മെസിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ ലോകകിരീടത്തിലേക്ക് ഒരു ജയം മാത്രമാണ് ദൂരം. 2018 ൽ നേടിയ കിരീടം നിലനിർത്താൻ ഉറച്ചാണ് ഫ്രാൻസ് ഇറങ്ങുന്നത്. അർജന്റീനയെ നേരിടുമ്പോൾ ആത്മവിശ്വാസവും ആശങ്കയുമുണ്ട് ടീമിന്. ഈ ലോകകപ്പിൽ ഇതുവരെ നേരിട്ട ടീമുകൾ പോലെയല്ല അർജന്റീന.
അതേസമയം, ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന ലൂസേഴ്‌സ് ഫൈനൽ ഇന്ന് നടക്കും. സെമിഫൈനലിൽ തോറ്റ മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ രാത്രി 8.30ന് ഖലിഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.