കൂട്ടുകാരന്‍റെ സഹോദരിയ്‍ക്കൊപ്പം വാട്സാപ്പ് സ്റ്റാറ്റസ്, പിന്നാലെ കൂട്ടത്തല്ല്; മൂന്ന് പേര്‍ അറസ്റ്റില്‍
അടിമാലി: സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന യുവതിയുടെ ചിത്രം അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ എടുത്ത് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചാറ്റുപാറ വരകു കാലായിൽ അനുരാഗ് (34) വാളറ മുടവൻ മറ്റത്തിൽ രഞ്ജിത്ത് (31) കാട്ടാറുകുടിയിൽ അരുൺ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഇരുമ്പ് ദണ്ഡ്, വടിവാൾ, കേബിൾ എന്നീ മാരാകായുധങ്ങൾ കണ്ടെടുത്തു. ഒന്നാം പ്രതിയായ അനുരാഗിന്‍റെ സഹോദരന്‍റെ സുഹൃത്തായ പെൺകുട്ടിയുടെ സെൽഫിയെടുത്ത ഇതേ സ്ഥാപനത്തിലെ ജീവനക്കാരൻ അഭിഷേകിനെ ഫോണിൽ വിളിച്ച് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തരമായ ഭീഷണിയെത്തുടർന്ന് അഭിഷേക്, തന്‍റെ സുഹൃത്തായ വിശ്വജിത്തിനോട് വിവരം പറഞ്ഞു. വിശ്വജിത്ത് അനുരാഗുമായി സംസാരിച്ചെങ്കിലും പ്രശ്നം ഒത്തുതീര്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ അനുരാഗ് സുഹൃത്തുക്കളുമായി ടൗണിൽ വച്ച് വിശ്വജിത്തിനെ ആക്രമിയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ഇന്നലെ കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.