കല്യാണവിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു

അഡൂർ(കാസർകോട്): കല്യാണവിരുന്ന് കഴിഞ്ഞുള്ള മടക്കത്തിനിടെ കാർ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. മാതാവുൾപ്പെടെ കുടുംബത്തിലെ ആറുപേർക്ക് പരിക്കേറ്റു. ഗ്വാളിമുഖ കൊട്ടിയാടിയിലെ തേങ്ങവ്യാപാരി ഷാനവാസിന്റെ ഭാര്യ ഷഹദ (30), മകൾ ഷസ ഫാത്തിമ (3) എന്നിവരാണ് മരിച്ചത്.
ഷാനവാസിന്റെ പിതൃസഹോദരി ബീഫാത്തിമ (64), അവരുടെ മകൻ അഷ്റഫ് (45), സഹോദരനായ ഹനീഫയുടെ ഭാര്യ മിസ്രിയ (32), മകൾ സഹറ (ആറ്), മറ്റൊരു സഹോദരൻ യാക്കൂബിന്റെ ഭാര്യ സെമീന (28), മകൾ അൽഫ ഫാത്തിമ (അഞ്ച്) എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ മൂന്നുപേരെ കാസർകോട്ടെയും മൂന്നുപേരെ മംഗളൂരുവിലെയും ആസ്പത്രികളിലേക്ക് മാറ്റി.
ചെർക്കള-ജാൽസൂർ അന്തസ്സംസ്ഥാനപാതയിൽ കേരള-കർണാടക അതിർത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം മുഡൂരിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. പയസ്വിനിയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികിൽ മരത്തിലുടക്കി കാർ നിന്നതിനാൽ വലിയ അപകടം ഒഴിവായി.
കഴിഞ്ഞ ദിവസം ഗോളിത്തടിയിൽ നടന്ന ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച വിരുന്നിൽ പങ്കെടുത്തുള്ള മടക്കയാത്രയിലാണ് അപകടം. സമദ്, സഫ്വാൻ, ഷമ്മാസ് എന്നിവരാണ് ഷഹദയുടെ മറ്റു മക്കൾ.