20 April 2024 Saturday

വിഴിഞ്ഞം സംഘർഷം: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരായ കേസ് പിൻവലിക്കില്ലെന്ന് സർക്കാർ

ckmnews

തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായി രജിസ്റ്റർ ചെയ്ത പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. ആ സാഹചര്യത്തിൽ നിയമാനുസൃതമായാണ് പൊലീസ് നടപടിയെടുത്തത്. ക്രമസമാധാന ലംഘനമുണ്ടായ കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകി. 


തുറമുഖ നിർമ്മാണത്തിനെതിരെ വിഴിഞ്ഞത്ത് സമരസമിതി നടത്തിയ സമരമാണ് സംഘർഷാവസ്ഥയിലേക്ക് കഴിഞ്ഞ ദിവസമെത്തിയത്. പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന കുറ്റത്തിനാണ് കേസ്. സംഘര്‍ഷ സ്ഥലത്ത് ഉണ്ടായിരുന്ന വികാരി ജനറൽ ഫാദര്‍ യൂജിൻ പെരേര അടക്കമുള്ള വൈദികര്‍ക്കെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും, സഹായമെത്രാൻ ആര്‍ ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്കെതിരെ കേസ്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന ആയിരക്കണക്കിന് പേരും പ്രതിയാണ്.