29 March 2024 Friday

ഇംഗ്ലീഷ് കനാൽ കടന്ന് ഫ്രഞ്ച് പടയോട്ടം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ളണ്ടിനെ തകർത്ത് ഫ്രാൻസ്

ckmnews

ഇംഗ്ലീഷ് കനാൽ കടന്ന് ഫ്രഞ്ച് പടയോട്ടം


ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ളണ്ടിനെ തകർത്ത് ഫ്രാൻസ് 


സമാനതകളില്ലാത്ത പോരാട്ടവും സുവർണ നിമിഷങ്ങളുമേറെ കണ്ട മൈതാനത്ത് ഇംഗ്ലീഷ് സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് ഫ്രഞ്ചുപട. ഇരുവശങ്ങളിലും ഗോളിമാർ നന്നായി വിയർത്ത ആവേശപ്പോരിൽ ഒന്നിനെതിരെ രണ്ടു ഗോൾ ജയവുമായാണ് ഫ്രാൻസ് കിരീടത്തിലേക്ക് ഒരു ചുവടു കൂടി അടുത്തത്. സെമിയിൽ ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് ഫ്രാൻസിന് എതിരാളി. ഷൂമേനിയും ജിറൂദും ഫ്രാൻസിനായി ഗോൾ നേടിയപ്പോൾ പെനാൽറ്റി വലയിലെത്തിച്ച് ഹാരി കെയിനാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ​ ഗോൾ കുറിച്ചത്. നിർണായക ഘട്ടത്തിൽ ഒരു പെനാൽറ്റി ഗാലറിയിലേക്ക് അടിച്ച് കെയിൻ ടീമിന്റെ ദുരന്തനായകനുമായി.


ജിറൂദിനെ ഏറ്റവും മുന്നിലും ഡെംബലെ, ഗ്രീസ്മാൻ, എംബാപ്പെ എന്നിവരെ തൊട്ടുപിറകിലും അണിനിരത്തിയായിരുന്നു ഫ്രഞ്ച് മുന്നേറ്റം കളി തുടങ്ങിയത്. മധ്യനിരയിൽ ചൂ​മേനി, റാബിയോ എന്നിവർ അണിനിരന്നപ്പോൾ കൂണ്ടേ, വരാനെ, ഉപമികാനോ, ഹെർണാണ്ടസ് എന്നിവർ പ്രതിരോധത്തിലും എത്തി. മറുവശത്ത്, കെയിൻ, സാക, ഫോഡൻ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ഇംഗ്ലീഷ് ആക്രമണം. ഹെൻഡേഴ്സൺ, റൈസ്, ബെല്ലിങ്ങാം എന്നിവർ മധ്യനിരക്ക് കരുത്തുപകർന്നപ്പോൾ വാക്കർ, സ്റ്റോൺസ്, മഗ്വയർ, ഷാ എന്നിവർ വല കാത്തും നിലയുറപ്പിച്ചു.