24 April 2024 Wednesday

വിഴിഞ്ഞം സമരപന്തല്‍ പൊളിച്ചു നീക്കി

ckmnews

തിരുവനന്തപുരം : വിഴിഞ്ഞത് സമരപന്തല്‍ പൊളിച്ച് നീക്കി. സംഘര്‍ഷം ഒഴിവാക്കനാണ് പകല്‍ തന്നെ പന്തല്‍ പൊളിച്ചു നീക്കിയത്. സമര പന്തല്‍ പൊളിച്ച് നീക്കിയതിന് ശേഷം നിര്‍മാണ സാമഗ്രികള്‍ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പും നേരത്തെ അറിയിച്ചിരുന്നു. 113 ദിവസം നീണ്ട ഉപരോധസമരത്തിനൊടുവിലാണ് മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപ്പന്തലാണ് പൊളിച്ച് നീക്കിയത്.

വിഴിഞ്ഞത്ത് സമരം ഒത്തുതീര്‍പ്പായ പശ്ചാത്തലത്തില്‍ തുറമുഖ നിര്‍മാണം ബുധനാഴ്ച പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. സമയബന്ധിതമായി തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. സമരം ഒത്തുതീര്‍ന്നതില്‍ സമാധാന ദൗത്യസംഘം സന്തോഷമറിയിച്ചു. സമരസമതിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാകണം. പദ്ധതി നടത്തിപ്പിനോളം പ്രധാനം നല്‍കണമെന്ന് പ്രതിനിധി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രതികരിച്ചു.


വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് ദിവസങ്ങളായി തുടര്‍ന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായത്. അദാനിയും സര്‍ക്കാരും ചേര്‍ന്ന് കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് 8000 രൂപ വാടകയായി നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്ന നിലപാടാണ് സമര സമിതി കൈക്കൊണ്ടത്. അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സര്‍ക്കാരിനെ അറിയിച്ചത്. ഇത് ഒഴികെയുള്ള 5500 രൂപയാകും വാടകയായി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുക. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും പൂര്‍ണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും.