24 April 2024 Wednesday

‘ചാൻസലറുടേത് കുട്ടിക്കളി; ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടത്’ - ഹൈക്കോടതി.

ckmnews

കൊച്ചി ∙ കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്തിടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാൻസലറുടേത് കുട്ടിക്കളിയാണെന്നും കോടതി കുറ്റപ്പെടുത്തി.

സർവകലാശാലയിൽനിന്നു പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വ്യക്തിപരമായ പ്രീതി, സെനറ്റ് അംഗങ്ങളെ പിൻവലിക്കുന്നതിനു കാരണമല്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ചട്ടപ്രകാരം സെനറ്റ് അംഗങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്ന് കേസ് പരിഗണിക്കുമ്പോൾ പറയാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ചാൻസലറുടെ നടപടി സെനറ്റ് അംഗങ്ങൾ എങ്ങനെ ചോദ്യം ചെയ്യുമെന്നു കോടതി ചോദിച്ചു. ഇവരെ നിയമിച്ചതു ചാൻസലറാണ് എന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു ചോദ്യം. സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്ന 15 അംഗങ്ങളെയാണ് ഗവർണർ പുറത്താക്കിയത്.

ഇരുവിഭാഗവും ചെറിയ വിട്ടുവീഴ്ചയ്ക്കു തയാറായാൽ കേരള സർവകലാശാല സെനറ്റ് പ്രശ്നം തീരുമെന്നായിരുന്നു നേരത്തെ കേസ് പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം. ഗവർണർ പ്രീതി പിൻവലിക്കുന്നത് നിയമപരമായി വേണമെന്നും വ്യക്തിപരമായ കാരണങ്ങളാൽ ആകരുതെന്നും നേരത്തെയും കോടതി നിർദേശിച്ചിരുന്നു.