19 April 2024 Friday

സൗജന്യ ചികില്‍സാ സഹായം ഇരട്ടിയാക്കി: രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ അംഗത്വ കാര്‍ഡ് : മന്ത്രി വീണാ ജോർജ്ജ്

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് കാസ്പ് പദ്ധതി വഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. എന്നാലത് 1400 കോടിയോളമായി. കഴിഞ്ഞ വര്‍ഷം കാസ്പ് പദ്ധതിയിലൂടെ ചെലവായിട്ടുള്ളത് 1400 കോടി രൂപയാണ്. അതില്‍ 138 കോടി രൂപയാണ് കേന്ദ്രം അനുവദിക്കുന്നത്. ബാക്കി മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. 


ഏതാണ്ട് ഇരട്ടിയോളം ആള്‍ക്കാര്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചു. കൂടുതല്‍ ആശുപത്രികളെ എംപാനല്‍ ചെയ്യുകയും സര്‍ക്കാര്‍ ആശുപത്രികളില്‍ കാസ്പ് ചികിത്സാ പദ്ധതി നടപ്പിലാക്കിയുമാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്കായി രൂപം നല്‍കിയ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ കാസ്പ് അംഗത്വ കാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


ഒരാള്‍ക്ക് രോഗമുണ്ടാകുമ്പോഴുള്ള പ്രതിസന്ധിയാണ് ഭാരിച്ച ചികിത്സ ചെലവ്. ഈ ഭാരിച്ച ചികിത്സാ ചെലവ് ജനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു. ഇത് മുന്നില്‍ക്കണ്ടാണ് ചികിത്സാ പിന്തുണാ പദ്ധതി സര്‍ക്കാര്‍ ആലോചിച്ചതും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയും. മികച്ച ചികിത്സാ സൗകര്യം ഒരുക്കിയതിനാല്‍ കൂടുതല്‍ ആള്‍ക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് പോകുന്നത്. 11 ജില്ലകളില്‍ കാത്ത്‌ലാബ് സജ്ജമാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ഏതാനും ദിവസത്തിനുള്ളില്‍ ഇത് സജ്ജമാകും. വയനാടും കാത്ത്‌ലാബ് സജ്ജമാകുന്നതാണ്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ വികേന്ദ്രീകൃതമാക്കി താഴെത്തട്ട് ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.