20 April 2024 Saturday

വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ckmnews

കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അദാനി ഗ്രൂപ്പിന്റെ വാദത്തിനിടെ കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാരിന്റെ മറുപടി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. 


വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം തടസപ്പെടുന്നുവെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് ഇന്നും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയുത്തരവുണ്ടായിട്ടും വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം നല്‍കുന്നത് പ്രതിഷേധക്കാര്‍ക്കാണെന്നും തങ്ങള്‍ക്ക് അല്ലെന്നും അദാനി പോര്‍ട്ട്‌സ് ബോധിപ്പിച്ചു. പൊലീസ് സംരക്ഷണമൊരുക്കണമെന്ന കോടതിയുത്തരവിന്റെ ലംഘനമാണിതെന്നും ഈ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.


ഇതോടെ മറുപടി നല്‍കിയ സര്‍ക്കാര്‍, വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ വെടിവെപ്പ് ഒഴികെ എല്ലാ നടപടികളും സ്വീകരിച്ചെന്ന് ഹൈക്കോടതിയെ അറിയിച്ചു. പദ്ധതി പ്രദേശത്ത് നിന്നും സമരക്കാരെ ഒഴുപ്പിക്കാന്‍ വെടിവെപ്പ് നടത്തിയിരുന്നെങ്കില്‍ നൂറുകണക്കിന് ആളുകള്‍ മരിക്കുമായിരുന്നു. കേന്ദ്ര സേനക്ക് സുരക്ഷാ ചുമതല നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് മറുപടി പറയാന്‍ കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി.