ആധികാരികം അർജന്റീന; ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ കളിയിൽ സൗദിയോട് പരാജയപ്പെട്ട അർജന്റീന വിമർശകരുടെ വായടപ്പിച്ച് ആധികാരികമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗോളടിക്കാൻ മറന്ന ആദ്യപകുതിയുടെ ക്ഷീണം തീർത്ത് രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോൾ ബലത്തിലായിരുന്നു അർജന്റീനയുടെ മുന്നേറ്റം.
ഈ മത്സരത്തിൽ ചിത്രത്തിലില്ലാത്ത വിധം നിറംമങ്ങിപ്പോയ പോളണ്ട് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ യോഗ്യത നേടി. കളിയുടെ 73 ശതമാനം സമയവും പന്ത് കൈവശം വെച്ച അർജന്റീന പോളണ്ടിനെ അക്ഷരാർത്ഥത്തിൽ തകർക്കുകയായിരുന്നു.
ഗോൾ അകന്നുനിന്ന ആദ്യ പകുതിയിലെ നിരാശ മുഴുവൻ മറികടന്ന് അർജന്റീന മത്സരത്തിന്റെ 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ഗോൾ നേടിയത്.
കടുത്ത പ്രതിരോധം തീർത്ത പോളണ്ടിന്റെ പ്രതീക്ഷകളാകെ തകർക്കുന്നതായിരുന്നു രണ്ടാംപകുതിയിലെ രണ്ടു ഗോളുകളും. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച അർജന്റീന പോളണ്ടിന് മേൽ ആധിപത്യം നേടിയിട്ടും ആദ്യപകുതിയിൽ ഗോൾ മാത്രം അകന്നുനിന്നിരുന്നു. മത്സരത്തിൽ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി മെസി പാഴാക്കുകയും ചെയ്തു.
മത്സരത്തിൽ പോളണ്ടിനെതിരെ 23 ഷോട്ടുകളാണ് അർജന്റീന ഉതിർത്തത്. ഇതിൽ 12 എണ്ണം ഓൺ ടാർഗെറ്റുമായിരുന്നു. ആദ്യ 45 മിനിറ്റിൽ ഗോൾ നേടാൻ അർജന്റീനയ്ക്ക് സാധിക്കാത്തത് ആരാധകർക്കിടയിൽ നിരാശ പടർത്തിയിരുന്നു. മത്സരം സമനിലയിൽ കലാശിച്ചിരുന്നെങ്കിൽ അർജന്റീനയ്ക്ക് സൗദ്യ അറേബ്യ- മെക്സിക്കോ മത്സരഫലത്തെ ആശ്രയിക്കേണ്ടി വരുമായിരുന്നു.