16 April 2024 Tuesday

ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാംവാരം നൽകും; 1800 കോടി അനുവദിച്ചു

ckmnews

തിരുവനന്തപുരം: രണ്ട് മാസത്തിലേറെയായി മുടങ്ങികിടക്കുന്ന ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ വഴിയൊരുങ്ങി.കുടിശിക തീർക്കാൻ സർക്കാർ പണം അനുവദിച്ചു . ധനവകുപ്പ് ഉത്തരവ് ഇന്നിറങ്ങും.1800 കോടിയാണ് അനുവദിച്ചത്.ഒന്നാം പിണറായി സര്‍ക്കാര്‍ മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്.കഴിഞ്ഞ നിയസഭതെരഞ്ഞെടുപ്പിന് മുമ്പ് ഇത് എല്ലാമാസവും നല്‍കാന്‍ തീരുമാനിച്ചു.സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വിലയിരുത്താതെയുള്ള നടപടിയാണതെന്ന് വലിയ വിമര്‍ശനം സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നു.


അതേസമയം സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. അനര്‍ഹരെ പട്ടികയിയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും    ധനമന്ത്രി  പറഞ്ഞു.