തൈക്കാട് പാടശേഖരത്തു ഒറ്റ ഞാറും ഇരട്ട വരിയും
തൈക്കാട് പാടശേഖരത്തു ഒറ്റ ഞാറും ഇരട്ട വരിയും
എടപ്പാൾ:നെൽകൃഷിയിലെ ഉത്പാദന വർദ്ധനവിന് വട്ടംകുളം തൈക്കാട് പാടശേഖരത്ത് ഒറ്റ ഞാറും ഇരട്ട വരിയും.നെൽകൃഷിയിൽ മഡഗാസ്കർ ഒറ്റഞാർ കൃഷി, ഇരട്ട വരി നടീൽ രീതി എന്നിവ പുതുതലമുറയെ പഠിപ്പിക്കാൻ പൊന്നാനി ബ്ലോക്ക് കാർഷിക വിജ്ഞാന കേന്ദ്രവും വട്ടംകുളം കൃഷിഭവനും വട്ടംകുളം തൈക്കാട് പാടശേഖരത്ത് കർഷകർക്ക് സഹായവുമായെത്തി. തൊഴിലാളി പ്രതിസന്ധി നേരിടുന്ന നെൽകൃഷി മേഖലയിൽ പ്രതീക്ഷയേകി കർഷകരും കുടുംബാംഗങ്ങളായ വിദ്യാർത്ഥികളും മാറിമാറിയാണ് 10 ദിവസം മാത്രം പ്രായമായ ഞാറുകൾ പാടത്ത് നട്ടത്. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള സുപ്രിയ നെല്ലിനമാണ് പ്രയോഗിച്ചത്. ഈ രീതിയിൽ ഒരേക്കറിലേക്ക് കേവലം രണ്ട് കിലോഗ്രാം വിത്തു മാത്രം മതി. വീട്ടുമുറ്റത്തെ പ്ലാസ്റ്റിക് ഷീറ്റിൽ ആണ് ഞാറ് തയ്യാറാക്കിയത്. ഇതുവരെ പാടത്തിറങ്ങിയത് വിദ്യാർഥികളും എളുപ്പത്തിൽ ഞാറു നട്ടു. നടുന്നതിനു മുമ്പ് സമ്പൂർണ്ണ എന്ന സൂക്ഷ്മ വളം ഞാറ്റിൽ പ്രയോഗിച്ചു. കാർഷിക വിജ്ഞാന കേന്ദ്രം നോഡൽ ഓഫീസർ പി കെ അബ്ദുൽ ജബ്ബാർ, കൃഷി ഓഫീസർ ഷാജിത്. എം എന്നിവരുടെ സാങ്കേതിക മേൽനോട്ടത്തിൽ കർഷകരായ പൂത്ര കാവിൽ ഷാജഹാൻ,
പൊന്നത്ത് മൊയ്തീൻകുട്ടി, പള്ളത്ത് ശശിധരൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നടീൽ സമ്പ്രദായം മാത്രം പരിഷ്കരിച്ച് വിള വർധനവിനെ തന്ത്രം പുതുതലമുറയ്ക്ക് കൈമാറാനുള്ള ശ്രമത്തിലാണ് ഈ കൂട്ടായ്മ.