25 April 2024 Thursday

രമ്യ ഹരിദാസ് എംപിയെ നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍

ckmnews

പാലക്കാട്:  രമ്യ ഹരിദാസ് എം പിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ട (48) നെയാണ് എം പിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ താക്കീത് ചെയ്തിട്ടും ഇയാള്‍ ശല്യം തുടര്‍ന്നതോടെ എം പി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ എം പിയുടെ ഫോണില്‍ വിളിച്ച് സ്ഥിരമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളാണ് പ്രതി. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ രമ്യാ ഹരിദാസ് എം പി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്‍റെ നിര്‍ദേശ പ്രകാരം വടക്കഞ്ചേരി പൊലീസാണ് കോട്ടയം തുമരംപാറയില്‍ നിന്ന് പ്രതി ഷിബുകുട്ടനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തുമരംപാറയില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

രണ്ട് നമ്പറുകളില്‍ നിന്നായാണ് പ്രതി പലതവണ എംപി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ എം പിയെ വിളിച്ച്  ഭീഷണിപ്പെടുത്താനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല. ജിഎഎസ്ഐ അബ്ദുള്‍ നാസര്‍ , ജിഎസ്സിപിഒമാരായ ദിലീപ് ഡി നായര്‍, സജിത്ത്.എസ്, പിസിഒ അഫ്സല്‍.എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.