29 March 2024 Friday

3,000 പേർക്കെതിരെ കേസ്, 85 ലക്ഷത്തിന്റെ നഷ്ടം: വിഴിഞ്ഞത്ത് ഇന്ന് സര്‍വകക്ഷിയോഗം

ckmnews

3,000 പേർക്കെതിരെ കേസ്, 85 ലക്ഷത്തിന്റെ നഷ്ടം: വിഴിഞ്ഞത്ത് ഇന്ന് സര്‍വകക്ഷിയോഗം


തിരുവനന്തപുരം:വിഴിഞ്ഞത്തു സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഞായറാഴ്ച അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെൽട്ടനെ റിമാൻഡ് ചെയ്തു. സെൽട്ടനെ മോചിപ്പിക്കാനെത്തിയവരാണ് ഈ നാലുപേർ. വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. സമവായ ചര്‍ച്ചകളും തുടരും. സര്‍വകക്ഷിയോഗത്തില്‍ മന്ത്രിമാരെകൂടി പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 


സംഭവത്തിൽ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെ കേസെടുത്തു. 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്ഐആറിൽ പറയുന്നത്. സമരക്കാർ പൊലീസിനെ ചുട്ടുകൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ ആരോപിക്കുന്നു. വൈദികരടക്കം ആരെയും പേരെടുത്തുപറഞ്ഞു പ്രതിയാക്കിയില്ല. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍ അറിയിച്ചു.



മൂന്നുമണിക്കൂറോളം പൊലീസിനെ ആക്രമിച്ചശേഷമാണ് ലാത്തിവീശിയതെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്നും എഡിജിപി പറഞ്ഞു. അറസ്റ്റുചെയ്ത 5 പേരെയും വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടായിരുന്നു സംഘർഷം. വൈദികരും സ്ത്രീകളും അടങ്ങിയ സംഘമാണ് സ്റ്റേഷൻ അടിച്ചുതകർത്തത്. ഉപകരണങ്ങൾ നശിപ്പിച്ചു. എസിപിയുടേതടക്കം 4 വാഹനങ്ങൾ തകർത്തു. ഒട്ടേറെ ഇരുചക്ര വാഹനങ്ങളും തകർത്തു. പൊലീസുകാരെ സമരക്കാർ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസ് പലതവണ ലാത്തിവീശിയെങ്കിലും ഫലമുണ്ടായില്ല. സമരക്കാർ മാധ്യമപ്രവർത്തകരേയും ആക്രമിച്ചു.


രണ്ട് കെഎസ്ആർടിസി ബസുകൾ സമരക്കാർ അടിച്ചുതകർത്തു. ജീവനക്കാരന്റെ കാറും തകർത്തു. സംഘർഷം കണക്കിലെടുത്ത് വിഴിഞ്ഞം ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു. വള്ളങ്ങളുമായി റോഡ് തടഞ്ഞിട്ടുണ്ട്. സംഘർഷത്തിൽ 38 പൊലീസുകാർക്ക് പരുക്കേറ്റു. വൈദികർ അടക്കം 20 സമരക്കാർക്ക് പരുക്കേറ്റതായി സമരസമിതി അറിയിച്ചു.