28 March 2024 Thursday

ഏഴഴകിൽ സ്പാനിഷ് വസന്തം..

ckmnews

ദോഹ ∙ ഖത്തറിലെ അൽ തുമാമ സ്റ്റേഡിയത്തിൽ ഗോൾമഴ വർഷിച്ച് സ്പാനിഷ് പടയുടെ രാജകീയ എഴുന്നള്ളത്ത്. മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് ഇയിൽ തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ കോസ്റ്ററിക്കയെ സ്പെയിൻ വീഴ്ത്തിയത് എതിരില്ലാത്ത ഏഴു ഗോളുകൾക്ക്. സ്പാനിഷ് നിരയിലെ ആറു പേർ ചേർന്നാണ് ഏഴു ഗോളടിച്ചത്. ഫെറാൻ ടോറസിന്റെ ഇരട്ടഗോളും (31–പെനൽറ്റി, 54), ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഗാവി (74), കാർലോസ് സോളർ (90), അൽവാരോ മൊറാട്ട (90+2) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റൻ വിജയമൊരുക്കിയത്.

ഇതോടെ, ഗ്രൂപ്പ് ഇയിൽ മൂന്നു പോയിന്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്തേക്ക് കയറി. ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ച ജപ്പാനാണ് രണ്ടാമത്. ലോകകപ്പിന്റെ ചരിത്രത്തിൽ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഇതിനു മുൻപ് സ്പെയിൻ ലോകകപ്പിലെ ഒരു മത്സരത്തിൽ അഞ്ചിലധികം ഗോൾ നേടിയത് രണ്ടു തവണ മാത്രമാണ്. 1986ൽ ഡെൻമാർക്കിനെതിരെ 5–1ന് വിജയിച്ച സ്പെയിൻ, 1998ൽ ബൾഗേറിയയ്‌ക്കെതിരെ 6–1നും വിജയിച്ചു.

കളിക്കണക്കുളിലെ ആധിപത്യം അതേപടി സ്കോർ ബോർഡിലും പ്രതിഫലിപ്പിച്ചാണ് സ്പെയിൻ കൂറ്റൻ വിജയം നേടിയത്. മത്സരത്തിന്റെ 81 ശതമാനവും പന്തു കൈവശം വച്ച സ്പെയിൻ, മത്സരത്തിലാകെ പൂർത്തിയാക്കിയത് 1043 പാസുകൾ! കോസ്റ്ററിക്കയുടെ 231 പാസുകളുടെ സ്ഥാനത്താണിത്. ഇനി ജർമനിക്കെതിരെയാണ് സ്പെയിന്റെ അടുത്ത മത്സരം.