24 April 2024 Wednesday

പെനാൽറ്റി തുലച്ച് ലെവൻഡോവ്സ്കി വില്ലൻ; പോളണ്ട്–മെക്സിക്കോ മത്സരം ഗോൾരഹിത സമനിലയിൽ

ckmnews

ദോഹ ∙ പെനൽറ്റി പാഴാക്കി സൂപ്പർതാരം റോബർട്ടോ ലെവൻഡോവ്സ്കി വില്ലനായ മത്സരത്തിൽ, മെക്സിക്കോയ്‌ക്കെതിരെ പോളണ്ടിന് ഗോൾ‌രഹിത സമനില. മത്സരത്തിന്റെ 58–ാം മിനിറ്റിൽ പോളണ്ടിന് ലഭിച്ച പെനൽറ്റിയാണ് ലെവൻഡോവ്സ്കി നഷ്ടമാക്കിയത്. ലെവൻഡോവസ്കിയുടെ ഷോട്ട് മെക്സിക്കൻ ഗോൾകീപ്പർ ഗ്വില്ലർമോ ഒച്ചോവ രക്ഷപ്പെടുത്തി. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച മെക്സിക്കോയ്ക്കാകട്ടെ, പോളണ്ട് പ്രതിരോധം പിളർത്താനാകാതെ പോയതാണ് വിനയായത്. ഗോൾകീപ്പർ സസെസ്നിയുടെ ചില മികച്ച സേവുകളും മെക്സിക്കോ ആക്രമണത്തിന്റെ മുനയൊടിച്ചു.

ഇതോടെ, ഗ്രൂപ്പ് സിയിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു. ഇന്നത്തെ ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയാണ് ഗ്രൂപ്പിൽ ഒന്നാമത്. അർജന്റീനയാകട്ടെ, അവസാന സ്ഥാനത്താണ്.

56–ാം മിനിറ്റിൽ ലെവൻഡോവ്സ്കിയെ പോളണ്ട് ബോക്സിനുള്ളിൽ ഹെക്ടർ മൊറേനോ വീഴ്ത്തിയതിനാണ് ‘വാറി’ന്റെ സഹായത്തോടെ റഫറി പെനൽറ്റി അനുവദിച്ചത്. മൊറേനോയ്ക്ക് മഞ്ഞക്കാർഡും നൽകി. എന്നാൽ, പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി ലെവൻഡോവ്സ്കി പായിച്ച ഷോട്ട് മെക്സിക്കൻ ഗോൾകീപ്പർ ഗ്വില്ലർമോ ഒച്ചോവ രക്ഷപ്പെടുത്തി.

1978നു ശേഷം ഇതാദ്യമായാണ് മെക്സിക്കോയും പോളണ്ടും ലോകകപ്പ് വേദിയിൽ കണ്ടുമുട്ടുന്നത്. മെക്സിക്കോയുടെ ആധിപത്യം കണ്ട ആദ്യപകുതിയിൽ, അവർക്ക് ഗോൾ നേടാനാകാതെ പോയത് നിർഭാഗ്യം കൊണ്ടു മാത്രം. തകർപ്പൻ മുന്നേറ്റങ്ങളുമായി പലകുറി പോളണ്ട് ഗോൾമുഖം ആക്രമിച്ച മെക്സിക്കോയ്ക്ക്, പോളണ്ട് ഗോൾകീപ്പർ വോയ്സിച് സസെസ്നിയുടെ തകർപ്പൻ സേവുകളാണ് തിരിച്ചടിയായത്. മറുവശത്ത് പോളണ്ടിന്റെ ആക്രമണങ്ങൾ സൂപ്പർതാരം റോബർട്ടോ ലെവൻഡോവ്സ്കിയുടെ ചില നീക്കങ്ങളിൽ അവസാനിച്ചു.