28 March 2024 Thursday

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; സ്റ്റേഡിയത്തില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം

ckmnews

ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പായി ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം. ഇറാന്‍ ഭരണകൂടത്തിനോട് ടീം ഇറാനുള്ള അകല്‍ച്ച ദൃശ്യമാക്കുന്നതായിരുന്നു ടീമംഗങ്ങളുടെ നിര്‍വികാരത്തോടെയുള്ള ആ നില്‍പ്പ്. ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ടീമിലെ ഒരാള്‍ പോലും അത് കൂടെ ആലപിക്കാതിരിക്കുകയായിരുന്നു. 


മെഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനിലാകെ കത്തിപ്പടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് ടീം ഇറാന്‍ വിട്ടുനിന്നത്. ഇത് തങ്ങള്‍ ഒരുമിച്ചെടുത്ത് തീരുമാനമാണെന്ന് ഇറാന്‍ ക്യാപ്റ്റന്‍ അലിറിസ ജഹാന്‍ ബാഖ്ഷ് പറഞ്ഞു.


സ്ത്രീകള്‍, ജീവന്‍, സ്വാതന്ത്ര്യം എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പല കാണികളുമെത്തിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് വലിയ പിന്തുണ നല്‍കിയ ഇറാനിയന്‍ മുന്‍ ഫുട്‌ബോള്‍ താരം അലി കരിമിയുടെ പേരും പലവട്ടം അന്തരീക്ഷത്തില്‍ മുഴങ്ങി.


ദേശീയ ഗാനാലാപനത്തിന്റെ സമയത്തെ ടീമംഗങ്ങളുടെ മൗനം പരിഷ്‌കരണവാദികളായ ഇറാനിയന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായെങ്കിലും സര്‍ക്കാര്‍ അനുകൂല വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇംഗ്ലണ്ടിനോട് ഇന്ന് 6-2 എന്ന നിലയിലാണ് ഇറാന്‍ പരാജയപ്പെട്ടത്.