19 April 2024 Friday

ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവവില്‍ പലിശ ഒഴിവാക്കുന്നതില്‍ തീരുമാനം വൈകുന്നതിന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ckmnews

ന്യൂഡല്‍ഹി: ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവവില്‍ പലിശ ഒഴിവാക്കുന്നതില്‍ തീരുമാനം വൈകുന്നതിന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാവരുത് സര്‍ക്കാരിന്റെ നയം എന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി.

മൊറൊട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാവാന്‍ കാരണം സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ആണ്. അതിനാല്‍ തീരുമാനം എടുക്കാതെ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

റിസര്‍വ് ബാങ്കും, കേന്ദ്ര സര്‍ക്കാരും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്നു എന്ന കോടതിയുടെ പരാമര്‍ശം തെറ്റാണെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജി സെപ്റ്റംബര്‍ 1ന് വീണ്ടും പരിഗണിക്കും.