20 April 2024 Saturday

മൂന്ന് പതിറ്റാണ്ടിന് ശേഷം സ്‌കൂള്‍ ഗെറ്റ് ടുഗെതര്‍; പിന്നാലെ സുമതിയും ഹരിദാസനും ജീവിതപങ്കാളികളായി സംഭവം കുന്നംകുളം മരത്തംകോടില്‍

ckmnews

മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള സഹപാഠികളുടെ ഒത്തുചേരലിലൂടെ പുതുജീവിതത്തിലേക്ക് കടന്ന് രണ്ടുപേര്‍. തൃശൂര്‍ കുന്നംകുളം മരത്തന്‍കോട് സ്‌കൂളിലെ സഹപാഠികളായിരുന്ന സുമതിയും ഹരിദാസനുമാണ് ഇന്നലെ വിവാഹിതരായത്. 86, 87 കാലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരെയും ഒന്നിപ്പിച്ചത് സഹപാഠികള്‍ തന്നെ.


1986ല്‍ മരത്തന്‍കോട് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു സുമതിയും ഹരിദാസനും. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ക്ലാസില്‍ പഠിച്ച സഹപാഠികള്‍ ഈയടുത്താണ് ഗെറ്റ് ടുഗെതറിന് ഒത്തുചേര്‍ന്നത്. ഇവിടെ വച്ചാണ് കൂടെ പഠിച്ച രണ്ടുപേര്‍ മാത്രം ഇപ്പോഴും അവിവാഹിതരായി തുടരുന്നത് കൂട്ടുകാരറിഞ്ഞത്. പിന്നെ അതൊരു കല്യാണാലോചനയായി. ആദ്യം സുമതിക്കും ഹരിദാസനും സമ്മതമുണ്ടായിരുന്നില്ല. പിന്നെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കൊറോണയ്ക്ക് ശേഷം വീണ്ടും ഇതേ സഹപാഠികള്‍ ഒരുമിച്ചു. വീണ്ടും വിവാഹക്കാര്യം ചര്‍ച്ചയായി. ഇതിനിടയില്‍ വീട്ടുകാരും പിന്തുണച്ചതോടെ വിവാഹം കഴിക്കാന്‍ സുമതിയും ഹരിദാസനും സമ്മതിച്ചു.


പഠിക്കുന്ന കാലത്ത് രണ്ട് രാഷ്ട്രീയ ചേരികളിലായിരുന്നു സുമതിയും ഹരിദാസനും. പരസ്പരം കണ്ടാല്‍ എന്നും വഴക്കും. രണ്ടുപേരും കീരിയും പാമ്പും പോലെയായിരുന്നെന്ന് അന്ന് കൂടെ പഠിച്ചവര്‍ പറയുന്നു. ഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ സൗകര്യമില്ലാത്ത അക്കാലത്ത് സുദൃഢമായ സൗഹൃദം തന്നെയാണ് ഇന്ന് സുമതിയെയും ഹരിദാസനെയും ഒന്നിപ്പിച്ചതെന്ന് സഹപാഠികള്‍ പുഞ്ചിരിയോടെ പറയുന്നു.