23 April 2024 Tuesday

'ഹിറോയിക് ഇഡുൻ' കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മോചനം വൈകും; വിട്ടുവീഴ്ചകൾക്ക് വഴങ്ങാതെ നൈജീരിയ

ckmnews

ദില്ലി: നൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുൻ കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാരുടെ മോചനം വൈകും. കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾ സങ്കീർണമായ നിയമപ്രശ്നങ്ങളിൽ കുരുങ്ങിയതോടെയാണ് ജീവനക്കാരുടെ മോചനം വൈകുമെന്ന് ഉറപ്പായത്. പ്രശ്നപരിഹാരം തേടി കപ്പൽ ജീവനക്കാർ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതോടെ, നിയമപരമായ തീർപ്പുണ്ടാകട്ടെ എന്ന നിലപാടിലേക്ക് നൈജീരിയ നീങ്ങിയിട്ടുണ്ട്. 

ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളില്‍ തീര്‍പ്പുണ്ടാകട്ടെയെന്ന  നിലപാടില്‍ നൈജീരിയ ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടെ, വന്‍ സൈനിക വലയത്തില്‍ 3 മലയാളികള്‍ ഉള്‍പ്പടെ 26 കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ചു.


കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹിറോയിക് ഇഡുന്‍ എന്ന ഓയിൽ കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ ഇക്വറ്റോറിയല്‍ ഗിനി പിടികൂടിയത്. കപ്പലിലെ ജീവനക്കാരിൽ ഒരാളായ കൊല്ലം സ്വദേശി വിജിത്ത് വിവരം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര ഇടപെടലുകൾ നടത്തിയെങ്കിലും 89 ദിവസങ്ങള്‍ക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ ഈ നീക്കങ്ങളൊന്നും വിജയം കണ്ടില്ല. അബൂജയിലെ എംബസി വഴിയും, ഹൈക്കമ്മീഷന്‍ വഴിയും പല കുറി ഇടപെടലുകള്‍ നടത്തിയെന്നാണ് മന്ത്രാലയത്തിന്‍റെ അവകാശവാദം. പിടിയിലായ കപ്പല്‍ ജീവനക്കാരെ നേരിട്ട് ഫോണില്‍ വിളിച്ച്  വിവരങ്ങള്‍ ആരാഞ്ഞെന്നും എംഇഎ വ്യക്തമാക്കുന്നു.