തോപ്പുംപടിയിൽ ബസ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവം: ഒരുമാസമായി ഒളിവിലായിരുന്ന ബസ് ഡ്രൈവർ പിടിയിൽ
കൊച്ചി : എറണാകുളം തോപ്പുംപടിയിൽ ബസ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പിടിയിൽ. കാക്കനാട് സ്വദേശി അനസ് ആണ് പിടിയിൽ ആയത്. ഒക്ടോബർ എട്ടിനാണ് ഇടക്കൊച്ചി സ്വദേശി ലോറൻസ് ബസ് അപകടത്തിൽ മരിച്ചത്. ഒരു മാസത്തിലേറെയായി അനസ് ഒളിവിൽ ആയിരുന്നു. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന ലോറൻസിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ അനസ് ഒളിവിൽ പോയി. അനസിന് ഒളിവിൽ പോകാൻ സഹായം ചെയ്തത് തൃക്കാക്കര സ്വദേശി അജാസ്, റഫ്സൽ, നവാസ് എന്നിവരാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് അജാസിന്‍റെ കാറിൽ മന്ത്രിയുടെ ഔദ്ധ്യോഗിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന 'കേരള സ്റ്റേറ്റ് 12' എന്നെഴുതിയ ചുവപ്പ് നിറത്തിലുള്ള രണ്ട് നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തിയത്.
കൂടാതെ ദുരൂഹമായ നിരവധി ബാങ്ക് പാസ് ബുക്കും ഇയാളില്‍ നിന്ന് കണ്ടെത്തി. അജാസിനെതിരെ മറ്റ് ക്രിമിനൽ കേസുകളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അജാസിനെതിരെ മറ്റ് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഇയാൾ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്