29 March 2024 Friday

സിമന്റ് കമ്പനികൾ വില കൂട്ടുന്നു; ചാക്കിന് 10 മുതൽ 30 രൂപ വരെ വില ഉയരും

ckmnews

ചെന്നൈ: രാജ്യത്തെ സിമന്റ് കമ്പനികൾ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ചാക്കിന് 10 മുതൽ 30 രൂപ വരെ വില വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഒരു ചാക്ക് സിമന്റിന് മൂന്ന് മുതൽ നാല് രൂപ വരെ വില വർദ്ധിപ്പിച്ചിരുന്നു. വീണ്ടും വില വർദ്ധന ഉണ്ടായേക്കും എന്ന് എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് പറഞ്ഞു.

2022 ഒക്‌ടോബറിൽ ഇന്ത്യയിലെ ശരാശരി സിമന്റ് വില ഒരു ബാഗിന് ഏകദേശം മൂന്ന് മുതൽ നാല് രൂപ വരെ വർധിച്ചതായി എംകെ ഗ്ലോബൽ നടത്തിയ ഒരു മേഖലാ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിൻറെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ പ്രതിമാസം രണ്ട് മുതൽ മൂന്ന് ശതമാനം വരെയും പടിഞ്ഞാറ് ഏകദേശം ഒരു ശതമാനവും വില ഉയർന്നു. അതേസമയം ഇന്ത്യയിലെ വടക്കൻ, മധ്യ മേഖലകളിൽ വിലയിൽ ഒന്ന് മുതൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി.

മൺസൂണും ഉത്സവ അവധികളും തൊഴിലാളി ക്ഷാമവും രാജ്യത്തെ സിമന്റിന്റെ ആവശ്യകതയെ ബാധിച്ചതായി എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് പറഞ്ഞു. രാജ്യത്തെ എല്ലാ  പ്രധാന ഉത്സവങ്ങളും അവസാനിക്കുകയും  നിർമ്മാണ മേഖല കൂടുതൽ പ്രവർത്തനക്ഷമമായതും സിമന്റ് വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്നു. നിർമ്മാണ സീസൺ ആയതോടെ വരും ആഴ്ചകളിൽ സിമന്റിന്റെ ആവശ്യകത വർധിക്കാൻ ഇടയുണ്ട്. നവംബർ മുതൽ മെയ് വരെയുള്ള കാലയളവിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും എന്നതും സിമന്റ് വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്നു. വായ്പയെടുത്തും അല്ലതെയും വീട് വെയ്ക്കുന്ന സാദാരണകർക്ക് കനത്ത തിരിച്ചടിയാകും സിമന്റ് വില വർദ്ധന.