'മ്യൂസിയത്തും കുറവന്‍കോണത്തുമെത്തിയത് ഒരാള്‍', കണ്ടെത്തല്‍ സൈബര്‍ പരിശോധനയില്‍
തിരുവനന്തപുരം: മ്യൂസിയത്ത് നടക്കാനിറങ്ങിയ സ്ത്രീയെ ഉപദ്രവിച്ച പ്രതിയും കുറവൻകോണത്തെ വീട്ടിൽ കയറി അതിക്രമം കാണിച്ചയാളും ഒന്നു തന്നെയെന്ന് പൊലീസ് നിഗമനം. സി സി ടി വി ദൃശ്യങ്ങളുടെ സൂക്ഷമമായ പരിശോധനയിലാണ് പൊലീസിൻെറ നിഗമനം. കേസന്വേഷണം ആരംഭിച്ചപ്പോള്‍ രണ്ട് പ്രതികളും ഒന്നാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാൽ സൈബർ വിദഗ്ദരുടെ സഹായത്തോടെയുളള ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഈ നിഗമനത്തിലേക്ക് നീങ്ങിയത്.
ദൃശ്യങ്ങളിൽ കാണുന്നയാളെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിക്കുന്നതിന്‍റെ തലേദിവസവും പ്രതി നഗരത്തിലുണ്ടായിരുന്നതായി കണ്ടെത്തി. ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ട് ദിവസത്തിനുള്ളിൽ പ്രതിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുമെന്ന് പൊലീസ് പറയുന്നത്. സംശയത്തിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഒരാളെ കസ്റ്റഡിലെടുത്തിരുന്നു. പരാതിക്കാരിക്ക് ഇയാളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.