24 April 2024 Wednesday

ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; ഷാരോണിന്റെ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക്

ckmnews

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണസംഘം. ഗ്രീഷ്മയുടെ വീട്ടിൽപോയ ദിവസം ഷാരോൺ ധരിച്ച വസ്ത്രങ്ങൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി. ഈ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.


കേസിൽ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. എ.എസ്.പി. സുൾഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ഓഫീസിൽ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.


കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. അമ്മയാണ് കഷായത്തിൽ കളനാശിനി കലർത്തിനൽകിയതെന്നും ഇവർ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ കുടുംബം വീണ്ടും ഉന്നയിച്ചു. ഒക്ടോബർ 14-ാം തീയതി ഗ്രീഷ്മയുടെ വീട്ടിൽപോയപ്പോൾ ഷാരോൺ കൊണ്ടുപോയിരുന്ന ബാഗും കുടുംബം പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.


അതിനിടെ, ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുമായി തിങ്കളാഴ്ച അന്വേഷണസംഘത്തിന്റെ തെളിവെടുപ്പുണ്ടാകില്ല. ആത്മഹത്യാശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാലാണ് തെളിവെടുപ്പ് മാറ്റിവെച്ചത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗ്രീഷ്മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽവെച്ച് അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കയറിയ യുവതി, ഇവിടെയുണ്ടായിരുന്ന അണുനാശിനി കുടിച്ച് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് ജീപ്പിലേക്ക് നടന്നുപോകുന്നതിനിടെ ഛർദിച്ചു. ഇതോടെയാണ് അണുനാശിനി കുടിച്ച വിവരം പുറത്തറിയുന്നത്.