25 April 2024 Thursday

സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട, 5 പേർ കസ്റ്റഡിയിൽ; സുരക്ഷാജീവനക്കാരൻ ഓടി രക്ഷപ്പെട്ടു

ckmnews

എറണാകുളം: കോതമംഗലത്ത് നെല്ലിക്കുഴിയിലെ സ്കൂളിന്റെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവു വേട്ട. രഹസ്യ വിവരത്തെ തുട‍ർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് അധികൃതർ കഞ്ചാവ് പിടികൂടിയത്. പരിശോധയിൽ ക‌ഞ്ചാവ് പൊതികൾ പിടികൂടി. പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. ഇയാളിൽ നിന്ന് ക‌ഞ്ചാവ് വാങ്ങാനെത്തിയവർ എന്ന് സംശയിക്കുന്ന 5 പേർ പിടിയിലായിട്ടുണ്ട്. വടാട്ടുപാറ സ്വദേശി ഷെഫീഖ്, അശാന്ത്, ആഷിക്ക്, മുനീർ, കുന്നുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്കൂളിലെ സുരക്ഷാ ജീവനക്കാരനൊപ്പം കഞ്ചാവ് വിൽപ്പനയിൽ പങ്കാളിയായിരുന്ന യാസിൻ എന്നയാളും ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സമീപത്ത് തന്നെയുണ്ടായിരുന്ന യാസിന്റെ ബൈക്കിനകത്ത് നിന്നും ക‌ഞ്ചാവ് പൊതികൾ പിടികൂടി. 


സ്കൂളിലെ സെക്യൂരിറ്റി ഓഫീസ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന പരാതി നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു. തുട‍ന്ന് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. അതേസമയം സംഭവത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. സിസിടിവി തകരാറിൽ ആയിതിനാൽ സെക്യൂരിറ്റി ഓഫീസിൽ എന്താണ് നടന്നിരുന്നതെന്ന് അറിയാനായില്ലെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി.