ആദ്യം പ്രശ്നങ്ങളില്ല, ദിവസങ്ങള്‍ക്ക് ശേഷം വൃക്കയും കരളും തകരാറിലായി; ദുരൂഹത കൂട്ടി ഷാരോണിന്‍റെ രക്തപരിശോധനാഫലം
തിരുവനന്തപുരം: പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. തുടക്കത്തിൽ ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്നാണ് പരിശോധനാഫലത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ മാസം 14 ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. ദിവസങ്ങൾക്ക് ശേഷമാണ് വൃക്കയും കരളും തകരാറിലായത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷാരോണ്‍ മരിച്ചത്.
കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‍നാട്ടിലെ രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പറയുന്ന്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.