28 March 2024 Thursday

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 262.33 കോടി അനുവദിച്ച് സർക്കാർ

ckmnews

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ കൂടി അനുവദിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പാചകത്തൊഴിലാളികൾക്കുള്ള ശമ്പളവും പാചക ചെലവും ഉൾപ്പെടുന്നതാണ് തുക.  കേന്ദ്രവിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിച്ചു. സംസ്ഥാന വിഹിതമായി 94.95 കോടി രൂപയാണ് അനുവദിച്ചത്.  

കേന്ദ്രവിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തിൽ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചാണ് ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പാചക തൊഴിലാളികൾക്കുള്ള കൂലിയുടെ വിഹിതം നൽകിയത്. ഈ അദ്ധ്യയന വർഷത്തിൽ 278 കോടി രൂപയാണ് കേന്ദ്രവിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതിൽ 110.38 കോടി രൂപ കൂടി ഇനി ലഭ്യമാകാനുണ്ട്.

ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. 2016 ലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള തുക നിശ്ചയിച്ചത്. 150 കുട്ടികളുള്ള സ്കൂളില്‍ ഉച്ചഭക്ഷണത്തിനായി ഒരു വിദ്യാര്‍ത്ഥിക്ക് എട്ട് രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ഈ തുക വെച്ച് ഉച്ചഭക്ഷണം മാത്രമല്ല, ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുകയും വേണം. 

സംസ്ഥാനത്ത് പച്ചക്കറിയുടേയും ഗ്യാസിന്‍റേയും വില പതിന്മടങ്ങ് വര്‍ധിച്ചെങ്കിലും ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ മാത്രം ഒരു മാറ്റവുമുണ്ടായിട്ടില്ല. കുഞ്ഞുങ്ങള്‍ക്കുള്ള ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം മാറ്റി വെക്കുകയാണ് പ്രധാന അധ്യാപകര്‍.