19 April 2024 Friday

കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്: കൊലക്കുറ്റം ഒഴിവാക്കി,വാഹന അപകട കേസായി മാത്രം വിചാരണ

ckmnews

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി.പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.ഇനി  304 വകുപ്പ് പ്രകാരം,വാഹന അപകട കേസിൽ മാത്രം വിചാരണ നടക്കും.കേസ് ഇനി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി എന്ന രീതിയിലാവില്ല ഇനി കേസ്, അപകടമുണ്ടായപ്പോള്‍ മരിച്ചു എന്ന രീതിയില്‍ മാത്രമാകും കേസിന്‍റെ വിചാരണ.2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ  ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ്  ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. 


മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമായിരുന്നു ശ്രീ റാം വെങ്കിട്ടരാമന്‍റെ   ഹര്‍ജിയിലെ വാദം.  കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ  താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമായിരുന്നു വാദം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിരുന്നു. എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ  ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു.