എൽദോസ് കുന്നപ്പിള്ളിലിനെതിരെ വധശ്രമക്കേസും; തെളിവെടുപ്പ് തുടരുന്നു
എൽദോസ് കുന്നപ്പിള്ളിലിൽ എംഎൽഎക്കെതിരെ വധശ്രമക്കേസ് കൂടി ചേർക്കാൻ പൊലീസിന്റെ നീക്കം. കോവളം സൂയിസൈഡ് പോയിന്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ യുവതിയുടെ വീട്ടിൽ നിന്ന് എംഎൽഎ യുടെ വസ്ത്രം പൊലീസ് കണ്ടെടുത്തിരുന്നു.
എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ യുവതി നൽകിയ ബലാൽസംഗ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യതയുണ്ട്. വീട്ടിൽ വെച്ചും എൽദോസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. നവമാധ്യമങ്ങള്‍ വഴി എൽദോസ് പീഡിപ്പിക്കുകയാണെന്നും, പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്.ഒ. പണം വാങ്ങി പരാതി പിൻവലിക്കാൻ നിർബന്ധിച്ചുവെന്നും കാണിച്ച് രണ്ടു പുതിയ പരാതികള്‍ യുവതി നൽകിയിട്ടുണ്ട്. ഈ രണ്ടു പരാതികളും ബലാൽസംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.
എൽദോസിനുവേണ്ടിയുള്ള അന്വേഷണം നടത്തുന്നതിനൊടൊപ്പം തെളിവുകളും ശേഖരിക്കുകയാണ് പൊലീസ് . കഴിഞ്ഞ മാസം 14ന് കോവളത്തു വച്ച് മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.