സിഗരറ്റിന്‍റെ പാതി കൊടുത്തില്ല; ഓട്ടോ ഡ്രൈവര്‍മാരെ യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
അഞ്ചല്‍: ഉപയോഗിച്ചുകൊണ്ടിരുന്ന സിഗരറ്റ് നൽകാത്തതിന്‍റെ പേരിൽ കൊല്ലം അഞ്ചലിൽ രണ്ടു പേരെ വെട്ടി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവർമാരും അഞ്ചൽ സ്വദേശികളുമായ ഷമീർ, അജ്മൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചൽ പനച്ചവിളയിലാണ് സംഭവം. വെട്ടേറ്റ ഇടമുളക്കൽ ഓട്ടോ സ്റ്റാന്ഡിലെ ഓട്ടോ ഡ്രൈവർമാരായ ഷെമീറും, അജ്മലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഓട്ടോ ഡ്രൈവര്‍മാരെ ആക്രമിച്ച അഞ്ചൽ പനച്ചവിള സ്വദേശി ആംബുജിഎന്നു വിളിക്കുന്ന അമിത്ത്, പനയംച്ചേരി സ്വാദേശി അജിത്ത് എന്നിവരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. രാത്രി എട്ടു മണിയോടുകൂടി പെട്രോൾപമ്പിനു സമീപത്തെ കടയുടെ സൈഡിൽ നിന്നു പുകവലിക്കുകയായിരുന്ന ഷെമീറിനോട് മദ്യപിച്ചു ബൈക്കിലെത്തിയ പ്രതികൾ സിഗരറ്റിന്റെ പകുതി ആവശ്യപ്പെട്ടു. എന്നാൽ ഷെമീർ നൽകാൻ തയ്യാറായില്ല. ഇതോടെ പ്രകോപിതരായ യുവാക്കൾ ഷെമീറിനെ മർദ്ദിക്കുകയായിരുന്നു.