പതിനേഴുകാരനൊപ്പം താമസിച്ച് ഗർഭിണിയായി; 20കാരി പോക്സോ കേസിൽ അറസ്റ്റിൽ
പതിനേഴുകാരനൊപ്പം താമസിച്ച് ഗർഭിണിയായി; 20കാരി പോക്സോ കേസിൽ അറസ്റ്റിൽ
ചെന്നൈ:പതിനേഴുകാരനൊപ്പം താമസിച്ച് ഗർഭിണിയായ 20കാരി പോക്സോ കേസിൽ അറസ്റ്റിലായി. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ യുവതി ഗർഭിണിയാണെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായി. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ആൺകുട്ടിയെ കാണാതായെന്ന് പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ വിവാഹം കഴിച്ചോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
യുവതിക്കൊപ്പം താമസിച്ചുവരികയായിരുന്ന പതിനേഴുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. ആൺകുട്ടിയെ പിന്നീട് വീട്ടുകാർക്കൊപ്പം വിട്ടു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് യുവതിക്കെതിരെ പൊലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
ആൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് 20 കാരിയെ അറസ്റ്റ് ചെയ്തതെന്നും പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും സേലം സിറ്റി പോലീസ് കമ്മീഷണർ നജ്മുൽ ഹോദ പറഞ്ഞു.