തൃശ്ശൂര്‍ മാളയില്‍ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്ന കേസ് ആറ് വര്‍ഷത്തിന് ശേഷം പ്രതിയെ പിടികൂടി പോലീസ്
തൃശൂര്‍: തൃശൂർ മാളയിൽ അതിഥി തൊഴിലാളിയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് ആറ് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കളഞ്ഞിരുന്നതിനാല്‍, ഇപ്പോള്‍ പിടികൂടിയ പ്രതിയാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പൊലീസ് കരുതിയിരുന്നത്. എന്നാല്‍, മരിച്ചെന്ന് കരുതിയ ആളാണ് പ്രതിയെന്ന് പിന്നീടാണ് പൊലീസിന് വ്യക്തമായതും അതിന്‍റെ അടിസ്ഥാനത്തില്‍ ആറ് വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്തതും.
അസം സ്വദേശിയായ ഉമാനന്ദ് നാഥിനെ (35) കൊന്ന കേസില്‍ മനോജ് ബോറ (30) ആണ് പിടിയിലായത്. 2016 മെയ് 9 -നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല നടന്ന് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ഇനി പിടിക്കപ്പെടില്ലെന്ന പ്രതിയുടെ ആത്മവിശ്വാസമാണ് ഇയാളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കൊലയെ തുടര്‍ന്ന് ആദ്യഘട്ടത്തിലുണ്ടായിരുന്ന ദുരൂഹത മറനീക്കി മനോജാണ് പ്രതിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.