ഇന്തോനേഷ്യയിൽ ഫുട്ബാൾ സ്റ്റേഡിയത്തിൽ കാണികൾ നടത്തിയ അക്രമത്തിനിടെ 174 പേർ കൊല്ലപ്പെട്ടു
ഇന്തോനേഷ്യയിൽ ഫുട്ബാൾ സ്റ്റേഡിയത്തിൽ കാണികൾ നടത്തിയ അക്രമത്തിനിടെ 174 പേർ കൊല്ലപ്പെട്ടു
ജാവ: ഇന്തോനേഷ്യയിൽ ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ എണ്ണം 174 ആയി. ആദ്യ റിപ്പോർട്ടുകളിൽ 127 പേരായിരുന്നു കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 9.30 ആയപ്പോഴേക്കും മരണ സംഖ്യ 158 ആയി ഉയർന്നു. 10.30 ആയപ്പോഴേക്കും മരണം 174ലെത്തി.
ഫുട്ബാൾ സ്റ്റേഡിയത്തിൽ അക്രമത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകൾ മരിച്ചത്. ബി.ആർ.ഐ ലീഗ് വണ്ണിൽ കിഴക്കൻ ജാവയിൽ കാൻജുർഹാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് സംഭവമുണ്ടായത്.
മത്സരത്തിൽ തോറ്റ ടീമിന്റെ കാണികളാണ് അക്രമം നടത്തിയതെന്ന് കിഴക്കൻ ജാവ പ്രവിശ്യ പൊലീസ് മേധാവി നിക്കോ അഫിന്റ പറഞ്ഞു. കലാപകാരികളെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗിച്ചുവെന്നും അദ്ദേഹം അറിയിച്ചു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഇന്തോനേഷ്യ ഫുട്ബാൾ അസോസിയേഷൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും നിയോഗിച്ചു. സംഭവത്തെ തുടർന്ന് ലീഗിലെ മത്സരങ്ങൾ ഒരാഴ്ചത്തേക്ക് സസ്‍പെൻഡ് ചെയ്തു.