24 April 2024 Wednesday

അധ്യാപകനും 9-ാം ക്ലാസ് വിദ്യാർഥിനിയും വനത്തിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ; ആത്മഹത്യയെന്ന് പോലീസ്

ckmnews

ലഖ്നൗ: രണ്ടാഴ്ച മുമ്പ് കാണാതായ സ്കൂൾ അധ്യാപകനെയും വിദ്യാർഥിനിയെയും വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സഹാറാൻപുരിലെ സ്കൂൾ അധ്യാപകനായ 40-കാരനെയും ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ 17-കാരിയെയുമാണ് മരിച്ചനിലയിൽ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിദ്യാർഥിനിയും അധ്യാപകനും അടുപ്പത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.


സെപ്റ്റംബർ മൂന്നാം തീയതിയാണ് അധ്യാപകനെയും വിദ്യാർഥിനിയെയും കാണാതായത്. തുടർന്ന് അധ്യാപകൻ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്.


ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും അധ്യാപകനായ 40-കാരനും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കാണാതായശേഷം പോലീസ് തിരച്ചിൽ ഊർജിതമാക്കിയതോടെ ഇരുവരും പലസ്ഥലങ്ങളിലായി കഴിഞ്ഞുവരികയായിരുന്നു. ഇതോടെ പോലീസ് അന്വേഷണവും വഴിമുട്ടി.


കഴിഞ്ഞദിവസം വൈകിട്ടാണ് വനത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയതോടെ രണ്ടുപേരുടെയും അഴുകിയനിലയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.


പത്തുദിവസം മുമ്പാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വനത്തിൽനിന്ന് അധ്യാപകന്റെ ബൈക്കും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.