23 April 2024 Tuesday

'15 കോടി നല്‍കാം, 32 ലക്ഷം വേണം', തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പിടികിട്ടാപ്പുള്ളി പിടിയില്‍

ckmnews

കോഴിക്കോട് : 32 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി ബംഗളൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ  നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഇരട്ടയാർ വട്ടമറ്റത്തിൽ ജോസഫ് വി.സി, ( 50 ) ആണ്  പുതിയ സാമ്പത്തിക തട്ടിപ്പിനായി തയ്യാറെടുക്കുന്നതിനിടെ അറസ്റ്റിലായത്.


നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ യുടെ  നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്.ബി. ,ശ്രീഹരി. കെ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് എം.വി.,ഹരീഷ് കുമാർ.സി, ലെനീഷ് .പി. എന്നിവർ ചേർന്ന് ബാംഗ്ലൂർ നിന്നും ഇയാളെ തന്ത്രപരമായി കോഴിക്കോട് എത്തിച്ച് പിടികൂടുകയായിരുന്നു. കോഴിക്കോട് എത്തിയ പ്രതി മറ്റൊരാളുടെ സഹായത്തിൽ ഒരു പ്രമുഖ ഹോട്ടലിൽ വ്യാജ വിലാസത്തിൽ മുറിമെടുത്ത് താമസിക്കുക യായിരുന്നു.


പരാതിക്കാരനായ എറണാകുളം സ്വദേശി വില്ലി ജോസഫ്, എന്നയാൾക്ക് ബിസ്നസ് ആവിശ്യത്തിന് 15 കോടി രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാളിൽ നിന്ന് 32 ലക്ഷം രൂപ കൈപ്പറ്റിയത്. കേരളത്തിലെ പല ജില്ലകളിലും ജോസഫ് സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. ജോസഫിനെ കോഴിക്കോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.